Home » » പഴയ സ്വീറ്റ് ഹാര്‍ട്ടിനെ തിരയുകയാണോ?

പഴയ സ്വീറ്റ് ഹാര്‍ട്ടിനെ തിരയുകയാണോ?

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നത് വിവാഹബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുവെന്ന്്് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ഇത്തരം സൈറ്റുകളുടെ ഉപയോഗത്തില്‍ മിതത്വം സൂക്ഷിക്കേണ്ട ആവശ്യകത വെളിവാക്കുന്ന മറ്റൊരു കണ്ടെത്തല്‍കൂടി. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ നാലുപേരില്‍ ഒരാളെന്ന നിലയില്‍ അതായത് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ 37ശതമാനവും പഴയ കാമുകിയെ ഇല്ലെങ്കില്‍ കാമുകനെ കണ്ടെത്തുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സ്‌കൂള്‍ കോളജ് തലങ്ങളില്‍ ഒരുമിച്ച് പഠിക്കുകയും പ്രേമിക്കുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തവരാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ട്വിറ്റര്‍, ഫേസ് ബുക്ക്, ഓര്‍കൂട്ട് തുടങ്ങിയ സൈറ്റുകളിലൂടെ വീണ്ടും ബന്ധം പുതുക്കുന്നത്. ഇത്തരത്തില്‍ പഴയ ബന്ധം പുതുക്കുന്നവരുടെ പിന്നീടുള്ള ജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതാകുന്നുവെന്നും ഈയിടെ നടന്ന പഠനം വെളിപ്പെടുത്തുന്നു. വെറും ആകാംക്ഷകൊണ്ടാണ് പലരും പഴയ പ്രേമഭാജനത്തെ തിരഞ്ഞ് കണ്ടെത്തുന്നത്. അവര്‍ ഇപ്പോള്‍ എന്തുചെയ്യുന്നു എന്ന് അറിയാനുള്ള ആകാംഷമാത്രമായിരിക്കും ഇക്കാര്യത്തില്‍ ആദ്യം പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്തിക്കഴിഞ്ഞാല്‍പ്പിന്നെ, സംസാരിക്കാനുള്ള തിടുക്കമായി, അങ്ങനെ ഒരു സന്ദേശം അയയ്ക്കുന്നതോടെ പഴയ ബന്ധത്തിന് ജീവന്‍വെയ്ക്കുന്നു.ദിനംപ്രതിയുള്ള മെസ്സേജുകളും, സ്‌ക്രാപ്പുകളും വഴി പിന്നീട് ബന്ധം ശക്തമാകുന്നു, ഇത് യഥാര്‍ത്ഥ വിവാഹജീവിതം തകരാന്‍ ഇടയാക്കുന്നു.മുമ്പത്തെ അവസ്ഥയില്‍ പഴയപ്രണയിനിയെ അല്ലെങ്കില്‍ കാമുകനെ കണ്ടെത്താന്‍ സുഹൃത്തുകളുടേയോ ബന്ധുക്കളുടേയോ ഒക്കെ സഹായം വേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ പലരും അതിന് മിനക്കെടാറുമില്ലായിരുന്നു. എന്നാല്‍ അങ്ങേയറ്റം സ്വാകാര്യമായ ഇത്തരം സൈറ്റുകളില്‍ ഈ അന്വേഷണം വളരെ രഹസ്യമായി നടത്താന്‍ കഴിയും. നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ വ്യാപകമായതോടെ പരസ്പരം കണ്ടെത്താന്‍ ആയാസം കുറഞ്ഞുവെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പുതിയ സാഹചര്യത്തെ സൂചിപ്പിക്കുന്നത്.എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 20 ശതമാനംപേര്‍ പഴയ കാമുകി അല്ലെങ്കില്‍ കാമുകന്‍ അയയ്ക്കുന്ന ഇത്തരം സന്ദേശങ്ങള്‍ കണ്ടില്ലെന്ന്് നടിക്കുകയും സുഹൃത്താകാനുള്ള ക്ഷണം നിരസിക്കുകയും ചെയ്യുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. ചിലരെല്ലാം പഴയ ആളുകളുമായി ആശയവിനിമയും നടത്തുന്നുണ്ടെങ്കിലും സുഹൃത്തെന്ന പരിധിവിട്ട് ബന്ധം വളരാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.