Home » » നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി

നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി

നിര്‍ബ്ബന്ധിത നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി . പൗരന്റെ മൗലികാവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണിതെന്നും കോടതി പറഞ്ഞു. നാര്‍കോ പരിശോധന, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയിന്‍മാപ്പിങ് തുടങ്ങിയ പരിശോധനകള്‍ വ്യക്തികളുടെ അനുമതി യില്ലാതെ നിര്‍ബന്ധപൂര്‍വ്വം നടത്തരുത്. നാര്‍ക്കോ പരിശോധനയ്ക്കു മുമ്പായി സുരക്ഷാ നടപടി സ്വീകരിച്ചിരിക്കണം- സുപ്രീം കോടതി വ്യക്തമാക്കി.നാര്‍ക്കോ പരിശോധനകളില്‍ ലഭിക്കുന്നത് അര്‍ദ്ധ ബോധാവാസ്ഥയില്‍ നല്‍കുന്ന വിവരങ്ങളാണ്. കുറ്റാന്വേഷണത്തില്‍ ഇതിനെ പൂര്‍ണ്ണമായും ആശ്രയിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച് വിധി ന്യായത്തില്‍ പറയുന്നു. വളരെ ദൈര്‍ഥ്യമേറിയ വിധി ന്യായത്തിലെ അവസാന പേജുകള്‍ മാത്രമാണ് ചീഫ് ജസ്റ്റീസ് വായിച്ചത്. കര്‍ണാടക സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

മുദ്രപത്ര കുംഭകോണം,അഭയകേസ്, തീവ്രവാദ കേസുകള്‍ തുടങ്ങിയ പല കേസുകളിലും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത് നാര്‍ക്കോ പരിശോധനയിലൂടെയായിരുന്നു. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവിനെ നാര്‍ക്കോ പരിശോധന നടത്താന്‍ സിബിഐ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു.