Home » » കലാപത്തിന് പണം:ശ്രീരാമസേന വിവാദത്തില്‍

കലാപത്തിന് പണം:ശ്രീരാമസേന വിവാദത്തില്‍

ബാംഗ്ലൂര്‍: മംഗലാപുരത്ത് പബില്‍ സ്ത്രീകളെ ആക്രമിക്കുകയും പ്രണയദിനങ്ങളില്‍ നഗരങ്ങളില്‍ അഴിഞ്ഞാടുകയും ചെയ്യുന്ന ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിക് വിവാദത്തില്‍. കലാപം നടത്താന്‍ മുത്തലിക് പണം ആവശ്യപ്പെടുന്നതിന്റെയും മുന്‍കൂര്‍ തുക വാങ്ങുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. തെല്‍ഹകയാണ് പ്രമോദ് കൈക്കൂലി വാങ്ങിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എം എഫ് ഹുസൈനെ പോലെ പ്രശസ്തിയിലേക്ക് ഉയരണമെന്ന് ആവശ്യപ്പെട്ട് ഒരു ചിത്രകാരന്റെ ഭാവത്തില്‍ മുത്താലിക്കിനെയും ശിഷ്യന്‍മാരെയും സമീപിച്ച ടെഹല്‍ക്ക റിപ്പോര്‍ട്ടറാണ് ശ്രീരാമസേനയുടെ കള്ളി വെളിച്ചത്താക്കിയത്.ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങളില്‍, മുസ്ലീം പ്രാതിനിധ്യമുള്ള സ്ഥലത്ത് ഒരു ചിത്ര പ്രദര്‍ശനം നടത്താന്‍ മുത്തലിക്കും സഹായികളും ചിത്രകാരനെന്ന ഭാവേന എത്തിയ ടെഹല്‍ക്ക റിപ്പോര്‍ട്ടറോട് പറയുന്നുണ്ട്. തന്റെ അനുയായികള്‍ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് വഴി ചിത്രകാരനെ പ്രശസ്തിയിലെത്തിക്കാമെന്നുമാണ് ശ്രീരാമസേന ഉറപ്പ് നല്‍കുന്നത്.ഇതിനായി അറുപത് ലക്ഷം രൂപയാണ് മുത്തലിക് ആവശ്യപ്പെട്ടത്. ഇതില്‍ പതിനായിരം രൂപ അഡ്വാന്‍സായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രപ്രദര്‍ശനത്തിന്റെ ഉത്ഘാടനത്തിനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി മുംതാസ് അലി ഖാനെ തന്നെ ക്ഷണിക്കണമെന്ന് മുത്തലിക്കിന്റെ ശിഷ്യനും സംഘടനയുടെ ബാംഗ്ലൂര്‍ തലവനുമായ വസന്ത് കുമാര്‍ ഭവാനി പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. .ആറ് മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് തെഹല്‍ക അവകാശപ്പെടുന്നു. ഇതിനായി, രാമസേന ഉപാധ്യക്ഷന്‍ പ്രസാദ് അട്ടാവരുമായും റിപ്പോര്‍ട്ടര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവത്രേ. ചിത്രപ്രദര്‍ശനം തടസ്സപ്പെടുത്തുന്നതിനായി അമ്പത് പ്രവര്‍ത്തകരെ വിട്ടുകൊടുക്കാമെന്നാണ് രാമസേന നേതാക്കള്‍ ഉറപ്പ് നല്‍കിയത്.