Home » » പ്രവാസി വോട്ട് അസാധ്യം - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

പ്രവാസി വോട്ട് അസാധ്യം - മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍


യു.പി.എ. സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായ പ്രവാസി വോട്ട് പദ്ധതി അപ്രായോഗികമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള പറഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുകയെന്നത് നല്ല കാര്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഇത് തികച്ചും അപ്രായോഗികമാണ്. വിദേശത്ത് വോട്ടിങ് കേന്ദ്രങ്ങള്‍ ഒരുക്കുകയെന്നത് നടപ്പുള്ള കാര്യമല്ല. ഒരു വിദേശ നഗരത്തില്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നുണ്ടാകും. അതനുസരിച്ചുള്ള വോട്ടിങ് യന്ത്രങ്ങള്‍ അവിടെ വിതരണം ചെയ്യുന്നത് പ്രായോഗികമല്ല. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഒരാള്‍, അവിടത്തെ ഏത് സംസ്ഥാനങ്ങളിലും ജോലിക്കായി പോകാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിലും വോട്ടിങ് സംവിധാനം ക്രമീകരിക്കാനാകില്ല.നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോളിങ് ഉദ്യോഗസ്ഥരെയും മറ്റ് ക്രമീകരണങ്ങളെയും എത്തിക്കുന്നതിലും പ്രശ്‌നങ്ങള്‍ നേരിടും. ഇക്കാര്യങ്ങളെല്ലാം വിശദമായി ചൂണ്ടിക്കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ടെന്നും ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും നവീന്‍ ചൗള പറഞ്ഞു. 2011 അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയെന്ന ബൃഹത് പദ്ധതിയാണ് കമ്മീഷന്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് നവീന്‍ ചൗള അറിയിച്ചു. 2009 മെയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.2 കോടി പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കഴിഞ്ഞു. മൊത്തം പൗരന്‍മാരുടെ 82 ശതമാനം വരുമിത്. അടുത്തവര്‍ഷം അവസാനത്തോടെ ബാക്കിയുള്ള 18 ശതമാനം പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും.