Home » » മിനര്‍വ അതിജീവിച്ചത് 2700 വെടിയുണ്ടകളെ

മിനര്‍വ അതിജീവിച്ചത് 2700 വെടിയുണ്ടകളെ

ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്ക് ഇടയിലൂടെയുള്ള ഓട്ടം സൂപ്പര്‍താരം രജനീകാന്തിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്ന് നമുക്ക് ഒരു വിശ്വാസമുണ്ട്. എന്നാല്‍ ആ വിശ്വാസം അന്ധവിശ്വാ‍സമാണെന്ന് മെക്സിക്കോയില്‍ നിന്നുള്ള ഈ വാര്‍ത്ത വ്യക്തമാക്കുന്നു. മെസ്കിക്കോയിലെ പൊതുസുരക്ഷാ സെക്രട്ടറി മിനര്‍വ ബൌട്ടിസ്റ്റ ഗോമസ് ആണ് ആക്രമികള്‍ ഉതിര്‍ത്ത 2700 വെടിയുണ്ടകളെയും അതിജീവിച്ച് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ആക്രമണത്തില്‍ മിനര്‍വയ്ക്ക് നിസാര പരുക്കേറ്റു. മെക്സിക്കോയിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ മൈക്കോവകാനിലാണ് സംഭവം നടന്നത്. മൈക്കോവകാന്‍ ദേശീയ പാതയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മിനര്‍വയുടെ വാഹനത്തിനു കുറുകെ ട്രെയിലര്‍ കൊണ്ടു വന്നിട്ടായിരുന്നു ആക്രമികള്‍ തുരു തുരാ നിറയൊഴിക്കാന്‍ ആരംഭിച്ചത്. ആക്രമണത്തില്‍ മിനര്‍വയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് യാത്രക്കാരും കൊല്ലപ്പെട്ടു. മിനര്‍വയടക്കം ഒമ്പതോളം പേര്‍ക്ക് പരുക്കേറ്റു. മൈക്കോവകാനിലെ വിഘടിത വിഭാഗമായ ലാ ഫാമിലിയ മൈക്കോവകാനയാണ് ആക്രമണം നടത്തിയത്. മയക്ക് മരുന്ന് കള്ളക്കടത്തുകാരുടെയും വിഘടന സംഘങ്ങളുടെ ആക്രമണങ്ങള്‍ സമീപകാലത്തായി മെക്സിക്കോയില്‍ രൂക്ഷമായിട്ടുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുകാരുമായുള്ള ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം മെക്സിക്കോയില്‍ 2904 പേരാണ് കൊല്ലപ്പെട്ടത്.