Home » » T20 ലോകകീരിടം ഇംഗ്ലീഷ് പടയ്ക്കു.....

T20 ലോകകീരിടം ഇംഗ്ലീഷ് പടയ്ക്കു.....

മൂന്നുതവണ ലോകകപ്പിന്റെയും ഒരു തവണ ചാമ്പ്യന്‍സ് ട്രോഫിയുടെയും ഫൈനലിലെത്തിയിട്ടും സഫലമാകാതെ പോയ ഇംഗ്ലീഷ് സ്വപ്നം ഒടുവില്‍ കുട്ടിക്രിക്കറ്റിലൂടെയാണ് പുവണിഞ്ഞു . വിന്‍ഡീസില്‍ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍, കളിയുടെ സമസ്ത മേഖലകളിലും കരുത്തുറ്റ ഓസ്‌ട്രേലിയന്‍ നിരയെ പിന്തള്ളിയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. ടൂര്‍ണമെന്റിലുടനീളം മികവ് കാട്ടിയ ക്രെയ്ഗ് കീസ്‌വെറ്ററുടെയും കെവിന്‍ പീറ്റേഴ്‌സണിന്റെയും മികവിലാണ് ഇംഗ്ലണ്ട് ഏകപക്ഷീയമായി കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ ആറിന് 147. ഓസ്‌ട്രേലിയ 17 ഓവറില്‍ മൂന്നിന് 148. ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ച പോള്‍ കോളിങ്‌വുഡിന്റെ തീരുമാനം അച്ചട്ടായി നടപ്പാക്കുകയായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍. തുടരെ വിക്കറ്റുകള്‍ പിഴുത് തുടക്കത്തില്‍ത്തന്നെ എതിരാളികളെ സമ്മര്‍ദത്തിലാഴ്ത്തിയ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയക്ക് അനുവദിച്ചത് 20 ഓവറില്‍ ആറുവിക്കറ്റിന് 147 റണ്‍സ്. ഓപ്പണര്‍ മൈക്കല്‍ ലുംബിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രെയ്ഗ് കീസ്‌വെറ്ററുടെയും (63) പീറ്റേഴ്‌സണിന്റെയും (47) മികവ് ഇംഗ്ലണ്ടിന് വിജയലക്ഷ്യം അനായാസം നേടിക്കൊടുത്തു. മൂന്നോവര്‍ ശേഷിക്കെ, ഏഴ് വിക്കറ്റിനായിരുന്നു അവരുടെ ജയം. 31 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് പീറ്റേഴ്‌സണ്‍ 47 റണ്‍സെടുത്തത്. 49 പന്ത് ദീര്‍ഘിച്ച കീസ്‌വെറ്ററുടെ ഇന്നിങ്‌സില്‍ ഏഴ് ബൗണ്ടറിയും രണ്ടു സിക്‌സറും പെടുന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 116 റണ്‍സ് ചേര്‍ത്തതോടെ മത്സരം ഓസ്‌ട്രേലിയയുടെ കൈയില്‍നിന്ന് വഴുതി.